നടൻ നാദിർഷായുടെ മകളുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽവച്ച് മറന്നു

കൊച്ചി: നടൻ നാദിർഷായുടെ മകളുടെ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങൾ അടങ്ങിയ ബാഗ് ട്രെയിനിൽവച്ച് മറന്നു. സ്‌റ്റേഷനിൽ ഇറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം നടനും കുടുംബത്തിനും ഓർമവന്നത്. അപ്പോഴേക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഒടുവിൽ റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരികെ കിട്ടിയത്.

വ്യാഴാഴ്ച രാവിലെയാണ് മകൾ ഐഷയുടെ നിക്കാഹിനായി നാദിർഷായും കുടുംബവും മലബാർ എക്‌സ്‌പ്രസിൽ കാസർകോട് എത്തിയത്. എ വൺ കോച്ചിലായിരുന്നു ബാഗ് മറന്നുവച്ചത്. ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ നാദിർഷാ വിവരം അറിയിച്ചു. ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്‌പെക്ടറും ബാച്ച് ഇൻ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടൻ കോച്ച് പരിശോധിച്ചു. കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ എത്തിയപ്പോൾ 41ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തി.

ഈ സമയം കോച്ചിൽ ആരും ഇല്ലായിരുന്നു. വണ്ടിയിൽ സ്‌പെഷ്യൽ ചെക്കിങ്ങിനെത്തിയ ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോൺസ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു.ട്രെയിൻ മംഗാലപുരത്തെത്തിയപ്പോൾ റോഡ് മാർഗമെത്തിയ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറി.