നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 15,000 അധിക ബൂത്തുകൾ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത്  15,000 അധിക ബൂത്തുകൾ സജ്ജീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. വിഷു, ഈസ്റ്റർ, റമളാൻ എന്നീ ആഘോഷങ്ങൾ പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി തീരുമാനിക്കുക. പരീക്ഷ നടത്തിപ്പും കണക്കിലെടുക്കും. മുഴുവൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരും വിവിധ പാർട്ടികളുമായി നടത്തിയ കൂടിയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അറോറ.

തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ നിലവിൽ ഫലപ്രദമായ സംവിധാനങ്ങളില്ലെന്ന് അറോറ വ്യക്തമാക്കി. മതസ്പർധയുണ്ടാക്കാനും മറ്റുമുള്ള ശ്രമങ്ങളെ നിലവിലെ നിയമം വഴി തടയും. സമൂഹമാധ്യമങ്ങളുടെ സംഘടനകൾ തയാറാക്കിയ പെരുമാറ്റച്ചട്ടം ഇത്തവണ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നടത്തുന്നത്. മാർച്ചിലാണ് എസ്‌എസ്എൽസി പരീക്ഷ. മേയിൽ സിബിഎസ്‌ഇ പരീക്ഷയും. ഏപ്രിൽ രണ്ടാം വാരത്തിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് യുഡിഎഫും ആവശ്യപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് മേയിൽനടത്തണമെന്നതാണ് ബി.ജെ.പിയുടെ ആവശ്യം. 140 മണ്ഡലങ്ങളിലും ഒരു ദിവസംതന്നെ വോട്ടെടുപ്പ് നടത്തണമെന്ന് മൂന്നു മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.