‘ഉദ്യോഗാർഥികൾക്കും പ്രതിപക്ഷത്തിനും മുന്നിൽപിണറായി വിജയന് മുട്ടിലിഴയേണ്ടി വന്നു’; രമേശ് ചെന്നിത്തല

പത്തനംതിട്ട∙ ഉദ്യോഗാർഥികളുടെയും പ്രതിപക്ഷത്തിന്റെയും ജനകീയ സമരത്തിനു മുൻപിൽ പിണറായി വിജയനു മുട്ടിലിഴയേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും ഇഴയേണ്ടി വരും. അതിനു മുൻപ് അദ്ദേഹം ഉദ്യോഗാർഥികളുടെ ആവശ്യത്തിന് പരിഹാരം കാണണം. അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ജനരോഷത്തെ ഭയന്നാണ് നിർത്തിയത്. പ്രതിപക്ഷ സമരവും റാങ്ക് ഹോൾഡേഴ്സിന്റെ സമരവും പൂർണമായും ശരിയാണെന്നു വന്നിരിക്കുന്നു. ഇനിയെങ്കിലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യം പരിഹരിക്കണം. നിയമനം നൽകണം.

തസ്തികകൾ സൃഷ്ടിക്കണം. ഉള്ള ഒഴിവുകൾ കണ്ടെത്തി നിയമനം നടത്തണം. അല്ലാതെ കളിപ്പിക്കാൻ നോക്കേണ്ട. ഇതുവരെയുള്ള സ്ഥിരപ്പെടുത്തലുകൾ പുനഃപരിശോധിക്കണം. അനാവശ്യ സമരമെന്നും പ്രതിപക്ഷ സമരമെന്നും പറഞ്ഞിട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുട്ടു മടക്കേണ്ടി വന്നില്ലേ. ഇപ്പോൾ ആരാണ് മുട്ടിലിഴയുന്നത്? ഇപ്പോൾ മുട്ടിലിഴയുന്നത് പിണറായി വിജയനല്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.