ക്രൈസ്തവ സഭകളിലെ വൈദികര്‍ക്കെതിരെ ലൈംഗീകപീഡന പരാതികള്‍ വര്‍ദ്ധിക്കുന്നു.
2016-ല്‍ മാത്രം 12 വൈദികര്‍ക്കെതിരെ ബാല പീഡനത്തിന് കേരളത്തില്‍ കേസ്.
പീഡകരെ സംരക്ഷിക്കുന്ന നയമാണ് സഭകള്‍ സ്വീകരിക്കുന്നത്.
50 വൈദികരില്‍ ഒരാള്‍ ബാലപീഡകനാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
-എബി ജോണ്‍ –
കുട്ടികള്‍ക്കെതിരായ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പീഡന പരാതികള്‍ ക്രൈസ്തവ സഭകളെ പ്രതിരോധത്തിലാക്കുന്നു. ഇക്കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വെട്ടൂരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ ബേസില്‍ കുര്യാക്കോസ് എന്ന വൈദികന്‍ 10 വയസ്സുകാരനെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലിലാണ്. കേരളത്തില്‍ 2016-ല്‍ മാത്രം 12 ക്രൈസ്തവ വൈദികര്‍ക്കെതിരെ കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള ‘പോസ്‌കോ’ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഇത്രയേറെ വൈദികര്‍ കേസില്‍ അകപ്പെട്ടിട്ടും സഭകള്‍ ലൈംഗിക പീഡനങ്ങളെക്കുറിച്ച് മൗനം പാലിക്കയാണ്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വൈദികരെ സഭയില്‍ നിന്ന് പുറത്താക്കാനോ മാതൃകാപരമായി ശിക്ഷിക്കാനോ സഭകള്‍ തയ്യാറാവുന്നില്ല. പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തൃശൂര്‍ രൂപതയിലെ ഫാദര്‍. എഡ്വേര്‍ഡ് ഫിഗറസിനെ എറണാകുളം കോടതി ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ചത് കഴിഞ്ഞ മാസത്തിലാണ്.
കത്തോലിക്ക സഭയിലെ 50 വൈദികരിലൊരാള്‍ കുട്ടികളെ പീഡിപ്പിക്കുന്നവനാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ സമ്മതിച്ചിട്ടുണ്ട്.
വൈദികരുടെ ഈ സ്വഭാവം സഭയെ കാര്‍ന്നു തിന്നുന്ന കുഷ്ഠരോഗമെന്നാണ് പാപ്പ 2014 ജൂലൈ 11-ന് ഇറ്റാലിയന്‍ ദിനപ്പത്രമായ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കര്‍ദ്ദിളന്മാരില്‍ രണ്ട് ശതമാനം പേര്‍ അറിയപ്പെടുന്ന ബാലപീഡകരാണെന്ന് പോപ്പ് ഈ അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട്. മിക്ക ഇടവകകളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പലരും ഇത് മൂടിവെയ്ക്കുകയാണ്. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജോണ്‍ പോള്‍ മാര്‍പ്പാപ്പ രണ്ടാമനും, ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ലോകത്തോട് പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്.
സന്യാസം സ്വീകരിച്ച പുരോഹിതര്‍ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് പോപ്പ് ഫ്രാന്‍സിസ് തുറന്ന് സമ്മതിക്കുമ്പോഴും ലോക വ്യാപകമായി പുരോഹിതരുടെ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കത്തോലിക്കസഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തിലും പുരോഹിതരുടെ ലൈംഗികവൈകൃതങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കണ്ണൂരിലെ ഒരു കത്തോലിക്കാ സെമിനാരിയിലെ റെക്ടറായ ഫാദര്‍ ജെയിംസ് തെക്കേമുറി
കുട്ടികളെ കത്തി കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പതിനാറാം വയസ്സില്‍ പുരോഹിതനാവുക എന്ന ഉദ്ദേശത്തോടെ സെമിനാരിയില്‍ ചേര്‍ന്ന യുവാവിനെ ഫാദര്‍ ജെയിംസും അയാളുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. ഇവരുടെ ലൈംഗിക കേളികളും വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്ന ഈ വിദ്യാര്‍ത്ഥിയെ ശാരീരികമായും മാനസികമായി പീഡിപ്പിച്ചിരുന്നു. ജെയിംസിന്‍െറ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ഈ വിദ്യാര്‍ത്ഥിയെ കത്തികാണിച്ചാണ് തന്റെ ലൈംഗിക ചേഷ്ടകള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ 31 സെമിനാരി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും സഭാ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കൂടുതല്‍ പഠനത്തിനായി പരാതിക്കാരനായ വിദ്യാര്‍ത്ഥി റാഞ്ചിയ്ക്കു പോയിട്ടും ഇയാള്‍ അവിടെയും പോയി പീഡിപ്പിച്ചിരുന്നു. ഒടുവില്‍ യാതൊരു സഹായവും സഭാ മേലാധികാരികളില്‍ നിന്ന് ലഭിക്കാതെയായതോടെയാണ് പോലീസിനെ സമീപിച്ചത്.
ഇത്ര ഗുരുതരമായ കുറ്റകൃത്യം ചെയ്ത ഫാദര്‍ ജെയിംസിനെ സംരക്ഷിക്കുന്ന സമീപനമാണ് കത്തോലിക്ക സഭ സ്വീകരിച്ചത്.
എറണാകുളത്ത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജോണ്‍ ഫിലിപ്പോസ് എന്ന 35-കാരനായ വൈദികനെ ബാലപീഡനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ എറണാകുളത്ത് നടത്തിവന്ന ബാലഗ്രാം ബാലമന്ദിരമെന്ന സ്ഥാപനത്തില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത്.
അനാഥ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്നു ഈ വൈദികന്‍. 39 കുട്ടികളെ പാര്‍പ്പിച്ചിരുന്ന ഈ സ്ഥാപനത്തില്‍ പ്രായപൂര്‍ത്തിയായ കുട്ടികളേയും ഇയാള്‍ പീഡിപ്പിച്ചിരുന്നു.
ഇത്തരം പീഡനങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് പുറംലോകം മിക്കപ്പോഴും പുറത്തറിയുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുംബൈ ഗോവണ്ടി ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ ദേവാലയത്തിലെ വൈദികനും മലയാളിയുമായ ഫാദര്‍. ലോറന്‍സ് ജോണ്‍സണെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. ആറുമാസത്തിലധികം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പോലീസ് കേസ്.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ പോലും ഇയാള്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ലായിരുന്നുവെന്നാണ് ശിവാജി നഗര്‍ പോലീസ് പറഞ്ഞത്.
2011-ല്‍ മാര്‍ത്തോമ്മാ സഭയിലെ യുയാക്കിം മാര്‍ കൂറിലോസ് എന്ന ബിഷപ്പിനെതിരെയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് പത്തനംതിട്ട കോടതിയില്‍ പരാതി വന്നിരുന്നു. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 38-കാരനായ വ്യക്തിയാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത്. കേസില്‍ അകപ്പെട്ട ബിഷപ്പിനെ ഒരു വര്‍ഷത്തേയ്ക്ക് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും സഭ വീണ്ടും ഇദ്ദേഹത്തെ മുഖ്യധാരയിലേക്കെത്തിച്ചു. ഇപ്പോള്‍ ഇദ്ദേഹം കൊട്ടാരക്കര ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്നു.
ഇത്തരം പീഡനക്കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും പീഡകരെ സംരക്ഷിച്ചു നിര്‍ത്തുന്ന നയമാണ് എല്ലാ സഭകളും സ്വീകരിച്ചു പോരുന്നത്.
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ക്രൈസ്തവ സഭയുടെ പതിവ്.
ഇപ്പോള്‍ ഉന്നത സ്ഥാനത്തിരിക്കുന്ന കത്തോലിക്കാ സഭയിലെ ഒരുന്നത ബിഷപ്പിന്റെ സ്ഥാനാരോഹണ സമയത്ത് വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധിക്ക് സഭയിലെ 150 വൈദികര്‍ ഒപ്പിട്ട് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. ഇദ്ദേഹം സെമിനാരിയില്‍ പഠിക്കുന്ന കാലത്ത് ഇയാളെ ലൈംഗികപീഡനത്തിന് പുറത്താക്കിയതാണെന്ന് കാണിച്ചായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് ഇയാളെ അന്ന് സെമിനാരിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് സഭയുടെ വയനാട്ടിലെ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഈ പീഡകന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഒടുവില്‍ വലിയ പദവിയിലുമെത്തി.
ഇത്തരം നിരവധി പീഡന കഥകള്‍ ക്രൈസ്തവ സഭകളില്‍ പാട്ടാണെങ്കിലും പീഡകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഭ ധൈര്യം കാണിക്കാറില്ല.
തൊട്ടതിനും പിടിച്ചതിനും ഇടയലേഖനമിറക്കുന്ന ബിഷപ്പുമാര്‍ ഇത്തരം ധാര്‍മ്മികച്യുതികള്‍ക്കെതിരെ മിണ്ടാറില്ല. നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്.