ന്യൂനപക്ഷത്തെ വേട്ടയാടുന്ന നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല: എ വിജയരാഘവന്‍

    മലപ്പുറം: രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന കാടന്‍ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ക്കോട് ബിജെപി ജാഥയില്‍ യോഗി ആദിത്യനാഥിന്റെ തീവ്ര അജണ്ടയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെ തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് വാഗ്ദാനം. ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ ന്യൂനപക്ഷ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വേട്ടയാടാനുമാണ് ഇത് ഉപയോഗിക്കുന്നത്.

    ലൗജിഹാദ് ഇല്ല എന്നും കെട്ടിച്ചമച്ചതാണെന്നും കോടതിതന്നെ വ്യക്തമാക്കിയതാണ്. സംഘപരിവാരുണ്ടാക്കിയ പ്രചാരവേലയാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ഇത്തരം കാടന്‍ നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷത്തെ വേട്ടയാടാന്‍ നിയമമുണ്ടാക്കുന്ന രീതി കേരളത്തില്‍ ഇല്ല.പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിതാണ്.

    പെട്രോള്‍ വില നൂറിലെത്തി. ജനങ്ങള്‍ വലിയ പ്രയാസത്തിലാണ്. ജനങ്ങളെയും സാധാരണക്കാരെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതെയാണ് ലൗ ജിഹാദിനെക്കുറിച്ച് ബിജെപി പറയുന്നത്. ന്യൂനപക്ഷങ്ങള്‍ ഏറ്റവും അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്ന സംസ്ഥാനമാണ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. പശുവിന്റെ പേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊല്ലുകയുംചെയ്യുന്നു. ഇത് കേരളത്തില്‍ നടക്കില്ലെന്ന കാര്യം ബിജെപി നേതാക്കള്‍ ഒഴിവുള്ള സമയത്ത് യോഗി ആദിത്യനാഥിനോട് പറഞ്ഞുകൊടുക്കുന്നണത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.