കൊച്ചി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരായ പരാതി വ്യാജമാണെന് ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. യുവതിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്വാറന്റീനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തി കെട്ടിയിട്ടു പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.
തുടര്‍ന്ന് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് 77 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുവതിയുടെ സത്യവാങ്മൂലം സംബന്ധിച്ചു പൊലീസ് അന്വേഷണം നടത്തണമെന്നും കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബന്ധുക്കളുടെ പ്രേരണ മൂലമാണു പീഡനക്കേസ് കൊടുത്തതെന്നാണു യുവതിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ഇതു വായിച്ച് അത്ഭുതപ്പെട്ടു പോയെന്നും കോടതി നിരീക്ഷിച്ചിരുന്നു.