വായ്പ ആസ്തി 5000 കോടി കടന്ന് കെ എഫ് സി :ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ  വായ്പാ ആസ്തി 5000 കോടി രൂപ കടന്നു.  ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 5022 കോടി രൂപയാണ് വായ്പ ആസ്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2838 കോടി  രൂപ ആയിരുന്ന ഇതു,  176 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.
 നടപ്പ് സാമ്പത്തികവർഷം ഇതുവരെ 3385 കോടി  രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെ ആണ് ഈ ചരിത്രനേട്ടം സാധ്യമായത് എന്ന കെ എഫ് സി – സി എം ഡി ശ്രീ ടോമിൻ ജെ തച്ചങ്കരി ഐ പി എസ്  അറിയിച്ചു.
 ഇന്ത്യയിലെ ഇതര  സർക്കാർ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ (SFC) വച്ച് തന്നെ ഏറ്റവും ഉയർന്ന വളർച്ചയാണ് കെ എഫ് സി കൈവരിച്ചിരിക്കുന്നത്.
 വായ്പാ  വിതരണം കഴിഞ്ഞവർഷം 798 കോടി  രൂപ ആയിരുന്നത് ഈ വർഷം ഇതുവരെ 2935 കോടി രൂപയായി. കോവിഡ് കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തിന് മടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കെ എഫ് സി  യുടെ ഈ  മിന്നുന്ന പ്രകടനമെന്നും   സി എം ഡി  കൂട്ടിച്ചേർത്തു.
വായ്പാ തിരിച്ചടവ് 1871 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 968 കോടി രൂപയായിരുന്നു. സിബിലിൽ  വിവരങ്ങൾ കൈമാറിയതും, തിരിച്ചടവ് മുടക്കിയവർക്കെതിരെ  നടപടികൾ എടുത്തതും മൂലമാണ് ഈ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. ഇതുമൂലം നിഷ്ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു.
 കെ എഫ് സി  പുതുതായി  അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം 1700 പേർക്ക് ഇതുവരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകി. ബസുകൾ സിഎൻജി യിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും കെ എഫ് സി യാതൊരു സെക്യൂരിറ്റിയും  ഇല്ലാതെയുള്ള വായ്പ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.
കൂടാതെ സർക്കാർ കരാറുകാർക്ക് ബില്ലുകൾ യാതൊരു ഈടുമില്ലാതെ ഡിസ്കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് കരാർ രംഗത്ത് വലിയ നേട്ടമായി.
ടൂറിസം രംഗത്ത് ഉണർവേകാൻ 50 ലക്ഷം  രൂപ വരെയുള്ള സ്പെഷ്യൽ വായ്പകൾ ഹോട്ടലുകൾക്കു  യാതൊരു ഈടുമില്ലാതെ, ദിവസ തിരിച്ചടവിൻറെ അടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ശ്രീ തച്ചങ്കരി  അറിയിച്ചു.