വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മിഷൻ ഇന്ദ്രധനുഷ് -(IMI) 3.0 നടപ്പിലാക്കാനാരംഭിച്ചു.

    വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മിഷൻ ഇന്ദ്രധനുഷ് 3.0 ( Intensified Mission Indradhanush ) നടപ്പിലാക്കാനാരംഭിച്ചു. രോഗപ്രതിരോധ ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ എന്തെങ്കിലും കാരണത്താൽ പങ്കാളികളാകാൻ കഴിയാത്ത കുട്ടികളിലേക്കും ഗർഭിണികളിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയാണിത്. ദൗത്യം പൂർത്തിയാക്കി കുട്ടികൾക്കും ഗർഭിണികൾക്കും പൂർണ്ണമായ രോഗപ്രതിരോധം ഉറപ്പുവരുത്തുകയാണ് ലക്‌ഷ്യം. 2021 ഫെബ്രുവരി 22 മുതൽ പതിനഞ്ച് ദിവസമാണ് ദൗത്യത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നത്.

    2021 ഫെബ്രുവരി 19 നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർധൻ ദൗത്യത്തിന് തുടക്കം കുറിച്ചത്.

    ദൗത്യത്തിന്റെ ഭാഗമായി 15 ദിവസം നീണ്ടുനിൽക്കുന്ന രണ്ട് ഘട്ടങ്ങളായി രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തും (പതിവ് ഇമ്മ്യൂണൈസേഷൻ ദിനങ്ങളും അവധിദിനങ്ങളും ഒഴികെ). രാജ്യത്തെ 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മുൻ‌കൂട്ടി നിശ്ചയിച്ച 250 ജില്ലാ – നഗര മേഖലകളിലാണ് ദൗത്യം നടപ്പാക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ സമയത്ത്‌ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള കുടിയേറ്റം മൂലവും എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിലും വാക്സിൻ‌‌ നഷ്‌ടമായിരിക്കാൻ സാധ്യതയുള്ള ഗുണഭോക്താക്കളെയും ഇത് ലക്ഷ്യം വയ്ക്കും.

    പ്രതിരോധ പ്രവർത്തനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും.നിശ്ചിത സമയത്ത് 10 ൽ കൂടുതൽ ഗുണഭോക്താക്കൾ ഒരേ സമയം ഹാജരാകാത്ത രീതിയിലാണ് സെഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

    ഫെബ്രുവരി 22 ന് വൈകുന്നേരം 5 മണി വരെയുള്ള കണക്കനുസരിച്ച് മിഷൻ ഇന്ദ്രധനുഷ്‌ (ഐ‌എം‌ഐ) 3.0 – ന്റെ ആദ്യ റൗണ്ടിൽ 29,000 കുട്ടികൾക്കും 5,000 ഗർഭിണികൾക്കും വാക്സിനേഷൻ നൽകി (കണക്കുകൾ പൂർണ്ണമല്ല).