വാട്സാപ് ചാറ്റിൽ കലക്ടര്‍ ബ്രോയുടെ അശ്ലീല സ്റ്റിക്കര്‍; ‘തരംതാഴ്ന്ന മറുപടിയെന്ന്’ മാധ്യമ പ്രവര്‍ത്തക

കൊച്ചി; വിവാദം കത്തിനില്‍ക്കുന്ന ആഴക്കടല്‍ മല്‍സ്യ ബന്ധന പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയെ അശ്ലീലം കലര്‍ന്ന സ്റ്റിക്കറുകള്‍കൊണ്ട് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) എംഡി എന്‍. പ്രശാന്ത് ആക്ഷേപിച്ചെന്നു പരാതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ എന്‍. പ്രശാന്തിനെ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തക ഫോണില്‍ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നപ്പോള്‍ വാട്‌സാപ്പില്‍ ഇതു സംബന്ധിച്ചു സന്ദേശം അയയ്ക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വിവാദത്തിനാസ്പദമായ സംഭവങ്ങള്‍. എന്നാല്‍ പത്രപ്രവര്‍ത്തകയ്ക്കു മറുപടി അയച്ചത് പ്രശാന്തല്ലെന്നും താനാണെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും രംഗത്തെത്തി.

പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആണെന്ന വിവരം ചൂണ്ടിക്കാട്ടി പ്രശാന്തിനു സന്ദേശമയച്ചപ്പോള്‍ നടന്‍ സുനില്‍ സുഖദയുടെ ചിത്രമുള്ള സ്റ്റിക്കര്‍ അയച്ചായിരുന്നു ആദ്യ മറുപടി. എന്താണു പ്രതികരണം എന്നറിയാന്‍ മാത്രമാണ് എന്നറിയിച്ചപ്പോള്‍ നടിയുടെ അശ്ലീലമുഖമുള്ള സ്റ്റിക്കറായിരുന്നു മറുപടി. എന്തു തരത്തിലുള്ള പ്രതികരണമാണ് ഇതെന്നു ചോദിച്ചപ്പോള്‍ വീണ്ടും മറ്റൊരു നടിയുടെ മുഖമുള്ള സ്റ്റിക്കര്‍ മറുപടിയായെത്തി. ഇത്ര തരംതാഴ്ന്ന പ്രതികരണം താങ്കളെപ്പോലെ ഒരു സര്‍ക്കാര്‍ പദവിയില്‍ ഇരിക്കുന്ന ആളില്‍ നിന്നു പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യം അധികാരികളോടു പരാതിപ്പെടുമെന്നും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പറഞ്ഞപ്പോഴാണ് ഒരു ടെക്സ്റ്റിലൂടെ പ്രശാന്ത് ഐഎഎസിന്റെ മറുപടി നല്‍കാന്‍ തയാറായത്.

‘വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യ കൊള്ളാം, തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യയായിപ്പോയി’ എന്നുപറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു. തൊട്ടു പിന്നാലെ ചില മാധ്യമപ്രവര്‍ത്തകരെ ശവംതീനികളുമായി (Scavenger) താരതമ്യപ്പെടുത്തുന്നതില്‍ അദ്ഭുതമില്ലെന്നു വീണ്ടും ഒരു മെസേജ് കൂടി. തുടര്‍ന്ന് പത്രസ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. മാത്രമല്ല, ആദ്യം അയച്ച സ്റ്റിക്കര്‍ മെസേജുകള്‍ ഡിലീറ്റും ചെയ്തു.