ബാലുശ്ശേരി മണ്ഡലത്തില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി യു.ഡി.എഫ്. യോഗം കെ.പി.സി.സിക്ക് പരാതി നല്‍കി. ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ടിവരും. ഇത് യു.ഡി.എഫിന് ആക്ഷേപമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റി പരാതിയുമായി രംഗത്തെത്തിയത്.
ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ കെ.പി.സി.സി. അംഗങ്ങളടക്കം പങ്കെടുത്തിരുന്ന യു.ഡി.എഫ്. യോഗമാണ് ഐകകണ്‌ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്. ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലെ ഒരാളെ ഇറക്കുന്നത് യു.ഡി.എഫിന് ആക്ഷേപകരമാണ്. നടിയെ ആക്രമിച്ച കേസിലടക്കം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കും. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കാൻ രാഷ്ട്രീയ പരിചയമുള്ള ഒരാളെയാണ് ആവശ്യമെന്നും പരാതിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രധാനിയുടെ സൗഹൃദവലയത്തിലുള്ള പല നടന്‍മാരും കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത് തുടക്കം മുതലേ ചർച്ചയായിരുന്നു. ഭരണമാറ്റത്തിനും അധികാരലബ്ദിക്കും ഉപരിയായി മറ്റുചില ലക്ഷ്യങ്ങളും ഇതിനുപിന്നിലുണ്ടെന്ന അഭിപ്രായമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരും പ്രോസിക്യൂഷനും തുടക്കം മുതല്‍ ശക്തമായ നിലപാടാണ് സ്വീകരിച്ച് പോരുന്നത്. ഇതുമായി ബന്ധപ്പെട്ട് മുന്നണിയിലെ ഒരു എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ് നടത്താനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ പൊലീസിന് അനുമതി നല്‍കിയിരുന്നു.