മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കില്ല എന്നത് ശാസ്ത്രീയമായ വസ്തുത – ടെലികമ്യൂണിക്കേഷൻസ് വകുപ്പ്

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലും ദുരന്തനിവാരണത്തിലും ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ പങ്ക് വലുതാണ്. രാജ്യം കോവിഡ്-19 മഹാമാരിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ വേളയിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും, ജനങ്ങൾക്ക് അവശ്യസേവനങ്ങൾ എത്തിക്കുന്നതിലും, വീടുകളിൽ നിന്നു തന്നെ ജോലി ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിലും, ഇന്റ്റെർനെറ്റിലൂടെ വിദ്യാഭ്യാസവും മറ്റു സേവനങ്ങളും എത്തിക്കുന്നതിലും ടെലികമ്യൂണിക്കേഷൻസ് വകുപ്പ്‌ നിർണായകമായ പങ്കാണ് വഹിക്കുന്നത്.

ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ ഉപയോഗം നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ നെറ്റ്‌വർക്ക് ശൃംഖല കൂടുതൽ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. കവറേജ് വർദ്ധിപ്പിക്കുവാനും ഉയർന്ന ഡാറ്റ സ്പീഡ് ജനങ്ങൾക്കു ലഭ്യമാക്കുവാനും കൂടുതൽ മൊബൈൽ ടവറുകൾ ആവശ്യമാണ്. എന്നാൽ തെറ്റിദ്ധാരണകൾ മൂലം പലസ്ഥലങ്ങളിലും ജനങ്ങൾ ടവർ നിർമ്മാണത്തെ എതിർക്കുന്നതായി കാണപ്പെടുന്നു. മൊബൈൽ ടവറിൽ നിന്നുള്ള റേഡിയേഷൻ ആരോഗ്യത്തിനെ ബാധിക്കുന്നില്ല എന്ന ശാസ്ത്രീയമായ വസ്തുത ജനങ്ങളെ അറിയിക്കേണ്ടത് ഇതിനാൽ അത്യാവശ്യമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള എൽഎസ്എ, കൊച്ചിയിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ പി ടി മാത്യു പറഞ്ഞു. മൊബൈൽ ടവറുകളുടെ പ്രതികൂല ആഘാതത്തെക്കുറിച്ചും അവയിൽ നിന്ന് പുറപ്പെടുന്ന വികിരണത്തെക്കുറിച്ചുമുള്ള തെറ്റായ ആശങ്കകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ചും ഗൂഗിൾ മീറ്റ് വഴി പ്രസ് ഇൻഫർമേഷൻ ബ്യുറോ കൊച്ചി ഓഫീസുമായി ചേർന്ന് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗങ്ങൾ നോൺ-അയോണൈസിങ്ങ് റേഡിയേഷനുകളാണ്. ഇതിനു സമാനമായ തരംഗങ്ങളാണ് റേഡിയോ, ടെലിവിഷൻ എന്നിവയിൽ ഉപയോഗിക്കുന്നത്. മൊബൈൽ ടവർ റേഡിയേഷൻ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള പല സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാളും പത്തുമടങ്ങു കർശനമായ നിയമങ്ങളാണ് ഇന്ത്യൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ളത് എന്നും ശ്രീ പി. ടി. മാത്യു അറിയിച്ചു.
4.5W/m2 ആണ് മൊബൈൽ ടവർ റേഡിയേഷന്റെ പരിധിയായി ICNIRP പറഞ്ഞിരിക്കുന്നത്. എന്നാൽ ഭാരതത്തിൽ അനുവദനീയമായ റേഡിയേഷന്റെ പരിധി 0.45W/m2 ആണ്. IIT, AIIMS, ICMR മുതലായ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് DoT ഈ നിയമങ്ങൾ പുറപ്പെടുവിച്ചത്. അതു കൊണ്ട് ജനവാസ പ്രദേശങ്ങൾ, സ്കൂൾ, ഹോസ്പിറ്റൽ എന്നിവിടെങ്ങളിൽ മൊബൈൽ ടവറുകൽ നിർമ്മിക്കുന്നതിനു വിലക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മൊബൈൽ ടവർ നിർമ്മിക്കുന്നതിനു മുൻപ് സേവനദാതാവ് നിർമ്മിക്കുവാൻ പോകുന്ന ടവറിന്റെ പൊക്കവും, അവിടെ ഘടിപ്പിക്കുവാൻ പോകുന്ന ഉപകരണങ്ങളുടെ വിശദാംശങ്ങളും ടെലികമ്യൂണിക്കേഷൻസ് വകുപ്പിനെ അറിയിക്കുന്നു. നിർമ്മിക്കുവാൻ പോകുന്ന ടവറിൽ നിന്നു പരമാവധി പ്രവഹിക്കുവാൻ പറ്റുന്ന റേഡിയേഷൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ചിട്ടുള്ള പരിധിക്കുള്ളിലാണെങ്കിൽ മാത്രമേ Pre EMF സെർറ്റിഫിക്കേഷൻ നൽകുന്നുള്ളൂ. ഇതിന് ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൊബൈൽ ടവർ നിർമ്മിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് കൊടുക്കുന്നത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് എല്ലാ ജില്ലയിലും ജില്ലാ കളക്ടർ ചെയർമാൻ ആയ ടി.റ്റി.സി (ജില്ലാ ടെലികോം കമ്മിറ്റി) ഉണ്ട്.

മൊബൈൽ ടവർ റേഡിയേഷനെ കുറിച്ചുള്ള വിശദാംശങ്ങൾ ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ വെബ്സൈറ്റിൽ (www.dot.gov.in) ലഭ്യമാണ് എന്നും ഡോ മാത്യു അറിയിച്ചു. 10% BTS എല്ലാ വർഷവും ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ടെസ്റ്റ് ചെയ്യുന്നു. കേരളത്തിൽ 88366 BTS-കൾ പ്രവർത്തിക്കുന്നുണ്ട്. 31.01.2021 കാലയളവ് വരെ 46151 BTS-കൾ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ ടവറുകളിൽ നിന്നുമുള്ള റേഡിയേഷൻ പരിധിക്കുള്ളിലാണ്. എല്ലാ സേവനദാതാക്കളും മൊബൈൽ ടവറിൽ നിന്നുള്ള വികരണം രേഖപ്പെടുത്തിയിട്ടുള്ള സെൽഫ് സെർട്ടിഫിക്കേഷൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പിന് സമർപ്പിക്കുന്നുണ്ട്‌. ജനങ്ങൾക്ക് സ്ഥലം പിൻകോഡ് ഉപയോഗിച്ചു സമീപ പ്രദേശങ്ങളിലെ ടവറുകളിൽ നിന്നുള്ള റേഡിയേഷന്റെ അളവുകൾ അറിയുന്നതിനായി DoT ഒരു വെബ്പോർട്ടൽ ഒരുക്കിയിട്ടുണ്ട് – www.tarangsanchar.gov.in. ജനങ്ങൾക്കു നിശ്ചിത തുക അടച്ചു ടവറിൽ നിന്നുള്ള റേഡിയേഷൻ അളക്കുന്നതിനായി ഈ വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

5G ടെക്നോളജി വന്നു കഴിയുമ്പോൾ ടവറുകളുടെ എണ്ണം ഇപ്പോഴുള്ള 18,700-ഇൽ നിന്ന് 37,000 ആയി അടുത്ത രണ്ടു വർഷത്തിനുളിൽ വർദ്ധിച്ചാൽ മാത്രമേ ജനങ്ങൾക്ക് 5G-യുടെ സാധ്യതകൾ പൂർണമായി ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. അതു കൊണ്ട് തെറ്റിദ്ധാരണകൾ മാറ്റിവച്ചു കൊണ്ട് മൊബൈൽ ടവറുകളുടെ നിർമ്മാണപ്രവർത്തനങ്ങളോട് സഹകരിക്കുവാൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഏവരോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.