പി ജയരാജന് മത്സരിക്കാന്‍ സീറ്റില്ല; എ.കെ ബാലന്റെ ഭാര്യ ജമീല സി.പി.എം സാധ്യതാ പട്ടികയിൽ

    തിരുവനന്തപുരം: സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ സി പി എമ്മില്‍ ധാരണയായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു പേര്‍ക്ക് ഇളവ് നല്‍കാന്‍ സി പി എം നേതൃയോഗം തീരുമാനിക്കുകയായിരുന്നു.

    പാലക്കാട് തൃത്താല മണ്ഡലത്തില്‍ എം ബി രാജേഷ് സി പി എം സ്ഥാനാര്‍ത്ഥിയാകും. എം ബി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് വിവരം. തൃത്താലയില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വി ടി ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമാണ് എം ബി രാജേഷിന് ഇളവ് നല്‍കാനുളള തീരുമാനത്തിന് പിന്നില്‍.

    കൊട്ടാരക്കരയിലാകും കെ എന്‍ ബാലഗോപാല്‍ മത്സരിക്കുക. നിലവിലെ എം എല്‍ എ ഐഷാ പോറ്റി മൂന്നു തവണ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചതാണ്. ഏറ്റുമാനൂര്‍ സീറ്റില്‍ നിന്നാകും വി എന്‍ വാസവന്‍ മത്സരിക്കുക. അതേസമയം, കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സീറ്റുണ്ടാകില്ല. തിരുവനന്തപുരം അരുവിക്കരയില്‍ ജില്ലാ കമ്മിറ്റി നല്‍കിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമ്മിറ്റി വെട്ടി. പകരം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയാകും. സാമുദായിക പരിഗണന കൂടി പരിഗണിച്ചാണ് സ്റ്റീഫന് നറുക്ക് വീണത്.

    മന്ത്രി എ കെ ബാലന്‍ മത്സരിച്ചിരുന്ന തരൂരില്‍ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകും. ജമീല സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ബാലന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നത്. രാജു എബ്രഹാം ഏറെക്കാലം എം എല്‍ എയായിരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനും സി പി എം തീരുമാനിച്ചു.

    ആലപ്പുഴയില്‍ സി പി എം പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. അരൂരില്‍ ഗായിക ദലീമ ജോജോയെ സി പി എം പരിഗണിക്കുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനെയും ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാമിനെയുമാണ് പരിഗണിക്കുന്നത്.