ഗര്‍ഭിണിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി;18-കാരനായ കാമുകനും സുഹൃത്തും പിടിയില്‍

റാഞ്ചി: ഗര്‍ഭിണിയായ 17-കാരിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ 18-കാരനായ കാമുകനും സുഹൃത്തും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി വിവാഹത്തിനായി നിര്‍ബന്ധിച്ചതിനാലാണ് കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 21-നാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഗര്‍ഭിണിയായതോടെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കാനായി പെണ്‍കുട്ടി കാമുകനെ നിര്‍ബന്ധിച്ചു. ഇതിനിടെ ഗര്‍ഭഛിദ്രത്തിനായി കാമുകന്‍ ഒരു നഴ്സിനെ സമീപിച്ചെങ്കിലും ഇവര്‍ പതിനായിരം രൂപ ആവശ്യപ്പെട്ടു. പക്ഷേ, പണം സംഘടിപ്പിക്കാന്‍ കഴിയാതിരുന്നതോടെ ഗര്‍ഭഛിദ്രം നടത്താനായില്ല. തുടര്‍ന്നാണ് സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫെബ്രുവരി 27-നാണ് സോനെ നദിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.