മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തിരക്കിലുള്ള എല്‍ഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗില്‍ അരഡസനോളം നേതാക്കള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. എസ്എഫ്‌ഐ നേതാവ് വി.പി.സാനുവിനെയാണ് സിപിഎം മലപ്പുറത്ത് പരിഗണിക്കുന്നത്.

മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതി തങ്ങളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. എ.പി. സാദിഖലി തങ്ങളാണ് ആത്മാഭിമാന സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥി. അധികാരത്തിനു വേണ്ടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ചതെന്നാരോപിച്ച്  ഒരു വിഭാഗം യുവാക്കള്‍ രൂപീകരിച്ചതാണ് ആത്മാഭിമാന സംരക്ഷണ സമിതി