എതിരാളി ആരായാലും പ്രശ്നമല്ല; തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

മലപ്പുറം: യു.ഡി.എഫ് സ്ഥാനാർത്ഥിയായി തവനൂരിൽ മത്സരിക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. കോൺഗ്രസ് നേതാക്കൾ തന്നെ വിളിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തി. തന്റെ എതിരാളി ആരെന്നത് പ്രശ്നമില്ലെന്നും ഫിറോസ് പറഞ്ഞു.

ഫിറോസിനെ തവനൂരിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ട്. സ്ഥാനാർത്ഥിയായ് തന്റെ പേര് ഉയർന്ന് വന്ന സാഹചര്യത്തിൽ മത്സരിക്കാൻ ഫിറോസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇത്തവണയും എൽ.ഡി.എഫിനുവേണ്ടി തവനൂരിൽ കെ.ടി. ജലീൽ തന്നെയാണ് മത്സരിക്കുന്നത്. എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി വരണമെന്നാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത്.

മണ്ണാർക്കാട് മുൻ എം.എൽ.എയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അബ്ദുളള വികലാംഗ കോർപറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തിൽ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂർ ടൗണിൽ ഒരു മൊബൈൽ കട നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല എന്നായിരുന്നു ഫിറോസ് പണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.