ശ്രീറാം വെങ്കിട്ടരാമന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക നിയമനത്തിനെതിരെ പരാതി

    തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായോ നിരീക്ഷകനായോ നിയമിക്കാന്‍ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തില്‍ വ്യക്തമാക്കിയിരിക്കെ സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ കേരളാ കേഡര്‍ ഐ. എ .എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടറാം വിചാരണാ നടപടികള്‍ നേരിടുന്നതിനിടെയാണ് തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്നുള്ള നീക്കത്തിനെതിരെ സിറാജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

    സിറാജ് പ്രതിനിധി എ. സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ്സെക്രട്ടറി വി പി ജോയി എന്നിവര്‍ക്കാണ്  പരാതി നല്‍കിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതമുതല്‍ നശിപ്പിക്കള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്ത കേസില്‍ ഒന്നം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

    ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും ബന്ധുക്കള്‍ മത്സര രംഗത്തുള്ളവരുമായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം ചുമതലകളിലേക്ക് നിയോഗിക്കാന്‍ പാടില്ലെന്നാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ജനുവരി 16ന് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തില്‍ ഒമ്പതാമതായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വാദം. ചുമതലയില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥനെതിരെ ഒരു കോടതിയിലും ക്രമിനല്‍ കേസ് നിലനില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടത്തില്‍ പറയുന്നത്.  ഇതിലേക്ക് പരിഗണിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ അടുത്ത ബന്ധുക്കളാരും മത്സര രംഗത്തില്ലെന്നും ക്രമിനിനല്‍ കേസുകളില്‍ പ്രതിയല്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. എന്നിരിക്കെ ഈ ചട്ടങ്ങളൊക്കെ മറികടന്ന് മധ്യമപ്രവര്‍ത്തകനായ കെ എം ബഷീന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ടതാണ് വിവാദമായിരിക്കുന്നത്.