ബന്ധുചതിച്ചു; മധുവിധു ആഘോഷിക്കാന്‍ ഖത്തറിലെത്തിയ ദമ്പതികള്‍ ജയിലില്‍; കേസില്‍ വിധി 29ന്

ദോഹ: ലഹരിമരുന്നുകടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസില്‍ അപ്പീല്‍ കോടതി ഈ മാസം 29ന് വീണ്ടും വിധി പ്രഖ്യാപിക്കും. ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് അപ്പീല്‍ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. ഇന്നത്തെ വാദം കേള്‍ക്കലിന് ശേഷമാണ് 29ന് വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ദമ്പതികളേയും അവരുടെ പെണ്‍കുഞ്ഞിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് ദമ്പതികള്‍ക്കായി കോടതിയില്‍ കേസ് വാദിക്കുന്നത്. അപ്പീല്‍കോടതി വിധി പ്രഖ്യാപിച്ച കേസ് സുപ്രീം കോടതി പുനരവലോകനം ചെയ്യാന്‍ ഉത്തരവിടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അപ്പീല്‍കോടതിയുടെ വിധിപ്രഖ്യാപനത്തില്‍ പ്രതീക്ഷയുണ്ടെന്നും ദമ്പതികളുടെ ദോഹയിലെ ലീഗല്‍ കണ്‍സള്‍ട്ടന്റായ നിസാര്‍ കോച്ചേരി പ്രതികരിച്ചു.
അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയില്‍ നല്‍കിയ കേസിന്റെയും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ നേതൃത്വത്തിലുള്ള കേസിലെ പുരോഗതികളും സംബന്ധിച്ച രേഖകള്‍ സഹിതമാണ് ദമ്പതികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവേ ഇവരുടെ ബാഗില്‍ നിന്നും 4 കിലോ ഹാഷിഷ് കണ്ടെത്തുകയായിരുന്നു.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴ്ക്കോടതിയാണ് ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. ഗര്‍ഭിണിയായിരിക്കെ ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയിലെത്തിക്കുകയായിരുന്നു. ജയിലില്‍ വെച്ച് ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലില്‍ തന്നെയാണ്.