തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ – കെ. മുരളീധരന്‍

    തിരുവനന്തപുരം: തലസ്ഥാനത്തെ നാല് മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി. ഡീല്‍ നടക്കുന്നുവെന്ന് കെ. മുരളീധരന്‍. ഇത് പുറത്തറിയാതിരിക്കാനാണ് അര്‍ധരാത്രി സംഘര്‍ഷമുണ്ടാക്കുന്നത്. പ്രതിപക്ഷ നേതാവിനെ അന്നം മുടക്കികളെന്ന് വിളിക്കുന്നവരാണ് ഖജനാവ് മുക്കികള്‍. നേമത്ത് 100 ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ തവണ ലഭിച്ച ആകെ വോട്ട്, ഇത്തവണ ഭൂരിപക്ഷമായി ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കാനും ന്യൂനപക്ഷ ഏകീകരണം എല്‍.ഡി.എഫിനും ഭൂരിപക്ഷ ഏകീകരണം ബി.ജെ.പിക്കും നല്‍കുന്ന ഒരു സമീപനം അവസാനത്തെ നാല് ദിവസങ്ങളില്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ തുടക്കം കഴക്കുട്ടത്ത് കണ്ടു. അത് വ്യാപിപ്പിക്കാനാണ് തീരുമാനം.

    വട്ടിയൂര്‍കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെ ജയിപ്പിക്കാനും പകരം നേമത്തും തിരുവനന്തപുരത്തും ബിജെപിയെ വിജയിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ഈ നടക്കുന്ന സംഘര്‍ഷങ്ങള്‍ അതിന് തെളിവാണ്. എല്‍.ഡി.ഫ് സ്ഥാനാര്‍ഥി പറയുന്നത് ബി.ജെ.പി.യുമായാണ് മത്സരം എന്നാണ്. ബിജെപിയും അത് തന്നെയാണ് പറയുന്നത്. അതില്‍നിന്ന് തന്നെ ഡീല്‍ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.