പ്രധാനമന്ത്രി 2ന് കേരളത്തില്‍

തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി 2ന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക.
2ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.
തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.

പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചു: ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മനഃപൂര്‍വം അനുമതി നിഷേധിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജു കുര്യന്‍. കോന്നിയില്‍ പ്രധാനമന്ത്രിക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുള്ള ഹെലിപ്പാട് നിര്‍മിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചു. തിരുവനന്തപുരത്ത് പരിപാടിക്ക് അനുമതി ചോദിച്ച ഗ്രൗണ്ടുകളിലൊന്നും തന്നെ അനുമതി നല്‍കാതെ തികച്ചും നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ജോര്‍ജ് കുര്യന്‍ ആരോപിച്ചു.
കോന്നിയില്‍ ഹെലിപ്പാട് നിര്‍മിക്കാന്‍ പാര്‍ട്ടി പണം നല്‍കണമെന്ന് സംസ്ഥാനം നിര്‍ബന്ധം പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതിന് സുരക്ഷാവിഷയങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിക്കുമാത്രം ചില ഇളവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കാനോ പിന്തുടരാനോ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാണ് ഹെലിപ്പാട് നിര്‍മാണത്തിന് അനുമതി നല്‍കിയത്.
തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കാനുള്ള ഗ്രൗണ്ട് ഏതാണെന്ന് നിര്‍ണയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി. സെന്‍ട്രല്‍ സ്റ്റേഡിയം തരില്ലെന്ന നിലപാടായിരുന്നു സംസ്ഥാനസര്‍ക്കാരിന്. ശംഖുംമുഖത്ത് സുരക്ഷാ അനുമതി ലഭിച്ചില്ല. പുത്തരിക്കണ്ടം മൈതാനമാകട്ടെ മാലിന്യക്കൂമ്പാരമായിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ പരിപാടി മാറ്റി പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടത്താമെന്നു വരെ പാര്‍ട്ടി ചിന്തിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അനുദിച്ചത്. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത നിലപാടാണ് സംസ്ഥാന ഭരണകൂടം സ്വീകരിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ ഈ നിഷേധാത്മക നിലപാടിനെ അപലപിക്കുന്നതായും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഇത്തരം ചെപ്പടി വിദ്യകൊണ്ടൊന്നും ബിജെപിയുടെ വിജയം തടയാനാകില്ലെന്ന് ത്രിപുരയിലെയും ബംഗാളിലെയും അനുഭവം മുന്‍നിര്‍ത്തി സിപിഎം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.