കോവിഡ് അനുബന്ധ മുന്‍കരുതല്‍: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആശുപത്രിയില്‍

    മുംബൈ:  ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികത്തിന്റെ ആശംസകള്‍ പങ്കുവച്ച് സച്ചിന്‍ നല്‍കിയ ട്വീറ്റിലാണ് അദ്ദേഹം ആശുപത്രിയില്‍ ചികില്‍സയിലായ വിവരവും വ്യക്തമാക്കിയത്. ”നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. മുന്‍കരുതല്‍ എടുക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പാലിച്ച് ഞാന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ടീമംഗങ്ങള്‍ക്കും എന്റെ ആശംസകള്‍.”- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
    മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടില്‍ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ ക്വാറന്റീനിലായിരുന്ന സച്ചിനെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.