വിഎസ് സന്ദര്‍ശിക്കുന്ന ചിത്രം ഉപയോഗിക്കുന്നു’, ആര്‍എംപിക്കെതിരെ എല്‍ഡിഎഫ്

കോഴിക്കോട്: ആര്‍എംപി-എല്‍ഡിഎഫ് പോരാട്ടം നടക്കുന്ന വടകരയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ കെകെ രമയെ സന്ദശിക്കുന്ന പഴയ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പരാതി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് എല്‍ഡിഎഫ്.

നേരത്തെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് വിഎസ് വടകരയിലെ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ കെ.കെ രമയെ സന്ദര്‍ശിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആര്‍എംപി  ലഘുലേഖകകളിലും തെരഞ്ഞെടുപ്പ് കട്ടൗട്ടറുകളിലും പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

വടകര നഗരസഭ പരിധിയിലെ പലയിടത്തും ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുകയും ചെയ്തു. ആര്‍എംപി ഇറക്കിയ ‘മാറാനുറച്ച് വടകര’ എന്ന ലഘുലേഖയിലും ഈ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിലെ വിഎസ് അനുകൂലികളുടെ കൂടി പിന്തുണ നേടാനുള്ള ഈ നീക്കത്തിനെതിരെയാണ് ഇടതുമുന്നണിയുടെ പരാതി.

ചിത്രങ്ങള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളില്‍ ചിത്രത്തിനൊപ്പം വിദ്വേഷപരാമശങ്ങളുണ്ടെന്നുമാണ് എല്‍ഡിഎഫ് പരാതി.