വാര്‍ത്താ ചാനല്‍ കണ്ടതിന് ഭര്‍ത്താവുമായി വഴക്ക്; അച്ഛനെ പിന്തുണച്ച മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ചനെ പിന്തുണച്ചതിന് സ്വന്തം മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26) യുവതിയെയാണ്  അറസ്റ്റ് ചെയ്തത്.  .

വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം.  ഈരണ്ണ വീട്ടില്‍ വാര്‍ത്താ ചാനല്‍ വച്ചതിനെ ചൊല്ലി സുധ വഴക്കിട്ടിരുന്നു.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് വഴക്കുണ്ടായത്.  ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ഈരണ്ണ ടിവി കാണാനെത്തിയപ്പോള്‍ മകള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും  വാര്‍ത്താ ചാനല്‍ കാണുകയും ചെയ്തു. സുധ ഇതിനെ എതിര്‍ക്കുകയും എപ്പോഴും വാര്‍ത്താചാനല്‍ കാണുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവുമായി വഴക്കിടുകയായിരുന്നു.

വഴക്ക് നടക്കുമ്പോള്‍ ഇവരുടെ മൂന്ന്  വയസ്സുകാരിയായ മകള്‍ വിനുത അച്ഛനെ അനുകൂലിച്ച് സംസാരിച്ചു. അച്ഛന്‍ വാര്‍ത്ത കാണട്ടേയെന്നും അമ്മയ്ക്ക് മിണ്ടാതിരുന്നൂടേയെന്നും മകള്‍ അമ്മയോട് ചോദിച്ചു. ഇതില്‍ പ്രകോപിതയായാണ് അമ്മ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.  ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത്  കൊലപ്പെടുത്തി. വെളുപ്പിനെ ജോലിക്ക് പോയ കുട്ടിയുടെ അച്ഛന്‍ സംഭവം അറിഞ്ഞില്ല.

കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കാണാനില്ലെ കാണിച്ച് സുധ ബുധനാഴ്ച രാവിലെ പൊലീസില്‍ പരാതി നല്‍കി. മകളുമായി സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയതായും ബില്ല് അടയ്ക്കുന്നതിനിടെ മകളെ കാണാതായെന്നുമായിരുന്നു സുധയുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സുധയെ ചോദ്യം ചെയ്യവെ ഇവരുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി.

തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് കൊലപാതം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് അടുത്തുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവാഴ്ച രാത്രി മകളെ കൊലപ്പെടുത്തിയ ശേഷം ബുധനാഴ്ച രാവിലെ മകളെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.