റാന്നി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: റാന്നി മാടത്തരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചേത്തയ്ക്കല്‍ സ്വദേശികളായ ശബരി, ജിത്തു എന്നിവരാണ് മരിച്ചത്.  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരാണ് അരുവിയില്‍ കുളിക്കാന്‍ ഇറങ്ങിയത്.

ഇവരോടൊപ്പമുണ്ടായിരുന്ന ദുര്‍ഗാദത്ത് പാറയുടെ മുകളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയി തിരിച്ചു വന്നപ്പോഴാണ് പാറയുടെ ഉള്ളിലെ അള്ളില്‍ ശബരിയും, ജിത്തുവും കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെയുള്ള  മാടത്തരുവിയില്‍ നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.

ഇരുവരുടെയും മൃതദേഹം റാന്നി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.