കവി മുരുകന്‍ കാട്ടാക്കടയ്‌ക്കെതിരെ വധഭീഷണി; പോലീസില്‍ പരാതി നല്‍കി

    തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്കെതിരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാള്‍ മുരുകന്‍ കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകന്‍ കാട്ടാക്കടയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ റൂറല്‍ എസ് പി ക്കും സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനിലും മുരുകന്‍ കാട്ടാക്കട പരാതി നല്‍കി.

    മുരുകന്‍ കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന ഗാനം എല്‍.ഡി.എഫ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് വേദികളില്‍ ഉപയോഗിച്ചിരുന്നു. ‘ജ് നല്ല മനുശനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ  രചയിതാവ് ഇ.കെ.അയമു വിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഇതുമായി ബന്ധപ്പെട്ടാണ് വധ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

    വധഭീഷണിയില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ഉന്നതമായ മനുഷ്യസ്‌നേഹം മുന്നോട്ട് വെച്ച്  ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് സംഘം വ്യക്തമാക്കി. കവിക്ക് നേരെ നടന്ന വധഭീഷണിയില്‍ കേരള മെമ്പാടും സര്‍ഗാത്മകപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പു.ക.സ. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍. കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.