എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കി, ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    കൊച്ചി: വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എറണാകുളം പനങ്ങാട് ചതുപ്പില്‍ കോപ്ടര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയുമടക്കം അഞ്ചുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല. എല്ലാവരും സുരക്ഷിതരാണെങ്കിലും ആരോഗ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്ടര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് അടിയന്തര സാഹചര്യമുണ്ടായത്. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

    സംഭവത്തിന് ദൃക്സാക്ഷിയായ രാജേഷും പൈലറ്റും ചേര്‍ന്നാണ് യൂസഫലിയേയും ഭാര്യയേയും പുറത്തെത്തിച്ചത്.തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് രാജേഷ് പറയുന്നു.