ഓക്സിജന്‍ ടാങ്ക് ചോര്‍ന്നു; മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്.

    വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

    ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജന്‍ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.