മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ഥിച്ച് സിദ്ദിഖ് കാപ്പന്റെ ഭാര്യ

    മലപ്പുറം:സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന അഭ്യര്‍ഥനയുമായി ഭാര്യ റെയ്ഹാന രംഗത്ത്. സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശിലെ ജയില്‍വാസത്തിനിടെ കോവിഡ് ബാധിച്ച പശ്ചാത്തലത്തിലാണിത്.

    നാലുദിവസമായി ഭക്ഷണമില്ല. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കാതെ കട്ടിലുമായി ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റെഹിയാന പറയുന്നു. ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് റെയ്ഹാനയുടെ ആവശ്യം.

    മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ആരോഗ്യനില ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കനിവുകാണിക്കണമെന്നും റെയ്ഹാന പറഞ്ഞു.

    സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി പതിനൊന്ന് യുഡിഎഫ് എംപിമാര്‍ കത്ത് നല്‍കി. കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ഹാഥ്റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തിയാണ് കാപ്പനെ ഉത്തര്‍പ്രദേശില്‍ ജയിലില്‍ ഇട്ടത്.