തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം : ആഹ്‌ളാദപ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആഹ്‌ളാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ ദിനത്തിലും ശേഷവും ഉള്ള  പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ പരമാവധി രണ്ടു പേരെമാത്രമേ ഒപ്പം അനുവദിക്കൂ.

    ഇന്നലെ മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഉത്തരവ് പോലും പാലിക്കപ്പെട്ടില്ലന്നും, കോവിഡ് നിയന്ത്രണങ്ങളില്‍ പാളിച്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    കോവിഡ് രണ്ടാം തരം?ഗത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ്. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു.  ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

    ഇതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും വിജയാഹ്‌ളാദ പ്രകടനങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.