കൊവിഷീല്‍ഡിന്റെ വില കുറച്ചു, 300 രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങള്‍ക്ക് വില നിശ്ചയിച്ചിരുന്നത്.. മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല.

സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ, കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 25 ശതമാനം കുറയ്ക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാണ് ഈ തീരുമാനമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വീറ്റില്‍വ്യക്തമാക്കി.

ഓക്സ്ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

ഭാരത് ബയോടെക് ഐ..സി.എം.ആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കൊവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതിഡോസ് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുക.