മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും  മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലും ആയിരുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവമാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. അല്‍പസമയം മുമ്പാണ് വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.

മൃതശരീരം 9 മണി വരെ കൊട്ടാരക്കര ടൗണിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം 9 മുതല്‍ പത്തനാപുരത്തെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ആസ്ഥാനത്തും പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്.  സംസ്‌കാരം വൈകിട്ട് 5 മണിക്ക് വാളകത്തെ തറവാട്ട് വളപ്പില്‍ നടക്കും.

ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഏറെ അലട്ടിയിരുന്നെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്ണപ്പിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെബി ഗണേഷ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വരെ ഇടപെടലുണ്ടായിരുന്നു. കെബി ഗണേഷ് കുമാര്‍ കൊവിഡ് ബാധിതനായി ചികിത്സയിലിരുന്ന സമയമായതിനാല്‍ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനും ബാലകൃഷ്ണപ്പിള്ള എത്തി. ഗണേഷിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും അറിഞ്ഞ ശേഷമാണ് മരണം.

നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്ട്രീയക്കാരന്‍ എന്നാണ്  ആത്മകഥയുടെ അവതാരികയില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കുറിച്ചുള്ള പരാമര്‍ശം. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍  കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പല തലങ്ങളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപ്പിള്ളയുടേത്.1935 മാര്‍ച്ച് 8 ന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ആര്‍ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനാണ്. ആര്‍.  ഭാര്യ വത്സല നേരത്തെ മരിച്ചു.  മുന്‍ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാര്‍ മകനാണ്. രണ്ട് പെണ്‍മക്കളുമുണ്ട്.

1964 മുതല്‍ 87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിള്ള. 1971-ല്‍ ലോക്‌സഭാംഗമായി. 1975 ല്‍. സി അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശം. 1980-82, 82-85, 86-87 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്.1991 മുതല്‍ 95-വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ്മന്ത്രി. 1995 മാര്‍ച്ച് 22 മുതല്‍ 95 ജൂലൈ 28 വരെ എ.കെ. ആന്റണി മന്ത്രിസഭയിലംഗം.2003-04 വര്‍ഷങ്ങളില്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കാന്‍ 2017 മെയില്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. 1985 ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന ആര്‍ ബാലകൃഷ്ണപ്പിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്.

ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ആര്‍ ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു.  69 ദിവസത്തെ ജയില്‍ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി അന്ന് പരിഗണിക്കുകയും ചെയ്തു. .കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ആണ് ബാലകൃഷ്ണപിളള.

വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകള്‍ ഒരിക്ക് ഡിസി ബുക്‌സ് പുസ്തകരൂപത്തില്‍ പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന ഘട്ടത്തില്‍ ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. അങ്ങനെ ആര്‍ ബാലകൃഷ്ണപ്പിള്ള തന്റെ ആത്മകഥക്ക് പ്രിസണര്‍ 5990 എന്നു പേരിട്ടു. 2011 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.