മേയ് 4 മുതല്‍ 9 വരെ അതിതീവ്ര നിയന്ത്രണം; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു മേയ് 4 മുതല്‍ 9 വരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും

നിയന്ത്രണങ്ങള്‍ ഇവ

അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല.

അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല

പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി ഡോര്‍ ഡെലിവറി വേണം.

പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം; 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം.

ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു  മാത്രം പ്രവര്‍ത്തിക്കാം.

കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കു തടസ്സമില്ല.

വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍.

ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഹോം ഡെലിവറി മാത്രം.

വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പനയാകാം.

തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ തുറക്കില്ല.

ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.