സൗദിയിലെ അന്താരാഷ്ട്ര യാത്രാവിലക്ക് ഈ മാസം 17ന് നീക്കും

    റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

    അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകള്‍ക്ക് വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചുവരാനും സാധിക്കും. ആരോഗ്യ അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കൊവിഡ് കുത്തിവെപ്പ് മുഴുവന്‍ ഡോസ് എടുത്തവര്‍ക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയായിരിക്കും തീയതി പരിശോധിക്കുക.

    18 വയസ്സിനു താഴെയുള്ള പൗരന്മാര്‍ക്ക് യാത്രക്ക് മുമ്പ് സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിത്സ ഇന്‍ഷുറന്‍സ് പോളിസി സമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തിനു പുറത്ത് കോവിഡ് ചികിത്സ കവറേജ് ഉള്‍ക്കൊള്ളുന്നതായിരിക്കണം പോളിസിയെന്നും അതോറിറ്റി പറഞ്ഞു.