രാജ്യത്തെ 40 ശതമാനം ആളുകള്‍ക്കും നവംബറോടെ വാക്സിന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള 40 ശതമാനം ജനങ്ങള്‍ക്കും നവംബറോടെ പൂര്‍ണമായും വാക്സിന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജനുവരിയോടെ മറ്റൊരു 20 ശതമാനം ആളുകള്‍ക്കും വാക്സിന്‍ ലഭിക്കും. ഇതോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 60 ശതമാനത്തിന്റേയും വാക്സിനേഷന്‍ പൂര്‍ത്തിയാകുമന്നും യെസ് സെക്യൂരിറ്റീസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഇന്ത്യയിലെ കോവിഡ് വാക്സിനേഷന്‍ പദ്ധതിയിലെ പ്രശ്നങ്ങള്‍ അടുത്ത മാസവും തുടരും. ആഭ്യന്തര ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വാക്സിന് കടുത്ത ക്ഷാമം നേരിടുകയാണെങ്കില്‍ രണ്ടാം ഡോസിന് പ്രാമുഖ്യം നല്‍കണം. അല്ലെങ്കില്‍ പദ്ധതി താളം തെറ്റും. വാക്സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം. അടുത്ത 45 ദിവസത്തിനുള്ളില്‍ യുഎസിലെ ജനസംഖ്യയുടെ 80 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ എടുത്തവരാകും. ഈ ഘട്ടത്തില്‍ യുഎസ് സര്‍ക്കാര്‍ വാക്സിനുകള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ക്കുമുള്ള കയറ്റുമതി നിയന്ത്രണം ലഘൂകരിക്കുമെന്ന് കരുതുന്നതായും യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകത കുത്തനെ ഇടിയുന്നതോടെ വാക്സിന്‍ വിതരണം സുഗമമാക്കാന്‍ സാധിക്കും.