വി ഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനുമായേക്കും; യു ഡി എഫ് തലപ്പത്തും അഴിച്ചുപണി

    തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് പച്ചക്കൊടി കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി ഡി സതീശന്‍ എം എല്‍ എ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് വിവരം. കെ സുധാകരന്‍ എം പിയെ കെ പി സി സി അദ്ധ്യക്ഷനായും പി ടി തോമസ് എം എല്‍ എയെ യു ഡി എഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണ് വിവരം.

    പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച് കൊണ്ടുളള പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എം എല്‍ എമാരുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ യുവ എം എല്‍ എമാര്‍ തലമുറമാറ്റം വേണമെന്ന ആവശ്യം മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും വി വൈത്തിലിംഗത്തിനെയും അറിയിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്തിമ തീരുമാനം.

    ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എം എല്‍ എമാര്‍ വി ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അറിയിക്കുകയായിരുന്നു.

    വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ സംഘടനാ തലത്തില്‍ മാറ്റം വരുത്താനാവുമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. ചെന്നിത്തല തുടര്‍ന്നാല്‍ മുല്ലപ്പളളിക്കും അവസരം നീട്ടി നല്‍കേണ്ടി വരും. ഇതോടെയാണ് കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനാക്കി ഹസന് പകരം പി ടി തോമസിനെ യു ഡി എഫ് കണ്‍വീനറാക്കാനാണ് ഹൈക്കമാന്‍ഡ് ആലോചന.