വായ്പ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുല്‍ ചോക്സി ജയിലില്‍; ചിത്രം പുറത്ത്

ദില്ലി: ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ജയിലില്‍ നിന്നുള്ള ചിത്രം പുറത്ത്. ദേശീയ മാധ്യമങ്ങളാണ് അഴിക്കുള്ളിലെ മെഹുല്‍ ചോക്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ മെഹുല്‍ ചോക്‌സി പൊലീസിന്റെ പിടിയിലായത്.

അതേസമയം മെഹുല്‍ ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി.  ചോക്സിയ്ക്ക് മെഡിക്കല്‍, കൊവിഡ് പരിശോധനകള്‍ നടത്താനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനയില്‍ ചോക്സി കൊവിഡ് നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തു വരുന്നതിന് മുമ്പാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്.  ഇത് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ചോക്സിയെ വിട്ടുകിട്ടുന്നത് ഇന്ത്യയ്ക്ക് തടസം സൃഷ്ടിക്കാനിടയുണ്ട്.  ചോക്‌സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതായും ഇന്ത്യക്ക് ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണി അറിയിച്ചിട്ടുണ്ട്..

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ വിട്ട മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെയും ബാര്‍ബുഡയിലെയും പൗരത്വം എടുത്തത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിന് മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കുമെതിരെ അന്വേഷണം നടക്കുകയാണ്.