മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് വീട്ടിലേത്തിക്കേണ്ട; പുതിയ ഉത്തരവിറക്കും- മന്ത്രി

    കോഴിക്കോട്: ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് പ്രവേശനോത്സവത്തിനുമുമ്പ് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവന്‍കുട്ടി. സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവിറക്കും. സന്ദേശം നേരിട്ട് വീടുകളിലെത്തിക്കേണ്ട. വാട്സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ സന്ദേശം വിദ്യാര്‍ഥികളില്‍ എത്തിയാല്‍ മതി. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

    കോവിഡ് ലോക്ഡൗണ്‍ തുടരുന്നതിനിടയില്‍ വീടുകളില്‍ സന്ദേശമെത്തിക്കുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രതിപക്ഷ അധ്യാപകസംഘടനകള്‍ ഇതിനെതിരേ രംഗത്തുവന്നിരുന്നു

    മുഖ്യമന്ത്രിയുടെ സന്ദേശം അച്ചടിച്ച് കെ.പി.ബി.എസിന്റെ നേതൃത്വത്തില്‍ ഡി. ഡി.ഇ. ഓഫീസുകളിലെത്തിക്കും. അവ എ.ഇ.ഒ.മാര്‍, ബി.ആര്‍.സി.കളുടെ സഹകരണത്തോടെ എല്ലാ സ്‌കൂളുകളിലുമെത്തിക്കണം. പ്രഥമാധ്യാപകര്‍, പി.ടി.എ., എസ്.എം.സി., അധ്യാപകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനെ ജൂണ്‍ ഒന്നിനുള്ളില്‍ കുട്ടികള്‍ക്കെത്തിക്കാന്‍ ശ്രമിക്കണം’ ഇതായിരുന്നു നേരത്തെ ഇറക്കിയ നിര്‍ദേശം.