‘ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ല’; അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് എ.പി. അബ്ദുള്ളക്കുട്ടി.

    ന്യൂഡല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. അമിത് ഷായുമായിയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് വലിയ രീതിയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുമുള്ള ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയും ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

    ലക്ഷദ്വീപിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ഉണ്ടാകില്ലെന്നാണ് അമിത് ഷാ നല്‍കുന്ന ഉറപ്പെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. നിലവില്‍ ഇറക്കിയിരിക്കുന്ന വിജ്ഞാപനങ്ങള്‍ അതേപടി നടപ്പാക്കില്ല. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ടുള്ള നടപടികള്‍ മാത്രമേ ഉണ്ടാകൂ എന്ന ഉറപ്പാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

    പരിഷ്‌കാരങ്ങളില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഇതില്‍ ആശങ്കയുണ്ടെന്ന വവരമാണ് ബി.ജെ.പി. ലക്ഷദ്വീപ് ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ല, എന്നാല്‍ ഇന്ന് തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്നും ദേശീയ നേതാക്കള്‍ എല്ലാക്കാര്യത്തിലും ഉറപ്പ് നല്‍കിയെന്നും ലക്ഷദ്വീപ് ബി.ജെ.പി. അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി പറഞ്ഞു.