യുകെയില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ്

    ലണ്ടന്‍: കോവിഡ് മൂന്നാം തരംഗത്തിന് യുകെയില്‍ തുടക്കമായിട്ടുണ്ടാകാമെന്ന് സര്‍ക്കാരിന് ശാസ്ത്ര ഉപദേഷ്ടാവിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

    ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617.2 വകഭേദം രാജ്യത്ത് ‘ക്രമാതീതമായ വ്യാപനത്തിന്’ കാരണമായതായി ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

    ജൂണ്‍ 21-ന് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനം നീട്ടിവെക്കണമെന്ന് സര്‍ക്കാരിനോട് ശാസ്ത്ര ഉപദേഷ്ടാവായ പ്രഫസര്‍ രവി ഗുപ്ത നിര്‍ദേശിച്ചു.

    കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവ് വന്നു തുടങ്ങിയത്. പുതിയ കേസുകളിലെ കണക്കനുസരിച്ച് 75 ശതമാനവും ഇന്ത്യയില്‍ കണ്ടുവന്ന വകഭേദമാണെന്ന് രവി ഗുപ്ത പറയുന്നു.

    യുകെ ജനസംഖ്യയുടെ നല്ലൊരു ഭാഗം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനാല്‍ മൂന്നാം തരംഗം രൂക്ഷിതമാകാന്‍ മുമ്പുള്ള തരംഗങ്ങളേക്കാള്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കൂടുതല്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.