രവി പൂജാരി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; വിമാനമാര്‍ഗം കൊച്ചിയിലേക്ക്

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെനിന്ന് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.

നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.

2018 ഡിസംബര്‍ 15-നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ലീന മൊഴിയും നല്‍കി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.