മലയാളം വിലക്കി സർക്കുലർ; മാപ്പുപറഞ്ഞ് ജി.ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട്

    ന്യൂഡൽഹി: നഴ്സുമാർ തമ്മിൽ മലയാളം സംസാരിക്കരുതെന്ന വിവാദ  സർക്കുലർ ഇറക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ജി.ബി പന്ത് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്. മെഡിക്കൽ സുപ്രണ്ടിന് നൽകിയ വിശദീകരണ കത്തിലാണ് നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞത്. രോഗികളിൽ നിന്ന് പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് മലായാളം വിലക്കിയുള്ള നിർദ്ദേശം നൽകിയതെന്നും ആരെയും വേദനിപ്പിക്കാനോ, അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

    ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടാണ് സർക്കുലർ പുറത്തിറക്കിയത്. ഇത് വിവാദമായതോടെ സ‍ർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

    സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ഡൽഹി ആരോഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതിനു പിന്നാലെയാണ് സ‍ർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

    ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിരുന്നത്.  പല നഴ്സുമാരും ജോലി സമയത്ത് മലയാളം ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നത്.

    സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. കേരള സർക്കാരും ഡൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. ശശി തരൂർ, ജയറാം രമേശ് എന്നിവരും സർക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു.