കൊച്ചയിൽ ദിവസങ്ങളോളം യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിയെ പിടിക്കാതെ പൊലീസ്

കൊച്ചി: നഗരത്തില്‍ യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂര മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.

കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഒരു വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ട്ടിന്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. ഫ്‌ളാറ്റില്‍നിന്ന് പോകാന്‍ ശ്രമിച്ചെങ്കിലും ഇത് മാര്‍ട്ടിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്‌ളാറ്റില്‍ കഴിഞ്ഞത്. ഇതിനിടെ, യുവതിയുടെ നഗ്‌നവീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു.

ഒടുവില്‍ ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഒരുവിധത്തില്‍ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടത്. ഉടന്‍തന്നെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മാര്‍ട്ടിനെതിരേ പരാതി നല്‍കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.

പ്രതിക്കായി തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.