മീടു ആരോപണത്തില്‍ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍; ആല്‍ബം നിര്‍മാണം നിര്‍ത്തിവച്ച് സംവിധായകന്‍

ലൈംഗിക അതിക്രമ ആരോപണം ഉയര്‍ന്നതിനു പിന്നാലെ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി വേടന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി ഔദ്യോഗികമായി അറിയിച്ചു.

വേടനെതിരെയുള്ള ലൈംഗിക ആരോപണം വളരെ ഗുരുതരമായതാണെന്നും അതില്‍ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നും മുഹ്‌സിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പ്രശ്‌നത്തില്‍ നീതിയുക്തമായ പരിഹാരം ഉണ്ടാകുന്നതു വരെ വിഡിയോയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും സംവിധാകന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് റാപ്പര്‍ വേടന്‍ പരസ്യമായി മാപ്പ് പറഞ്ഞത്.

‘പ്രിയമുള്ളവരെ തെറ്റ് തിരുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്നു ഞാന്‍ ഒരുപാട് ഖേദിക്കുന്നു. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ഇത്തരത്തിലുള്ള വിഷമതകള്‍ അറിഞ്ഞോ അറിയാതെയോ എന്നില്‍ നിന്നു മറ്റൊരാള്‍ക്കു നേരെയും ഉണ്ടാകാതിരിക്കാന്‍ പൂര്‍ണമായും ഞാന്‍ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നില്‍ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു’, വേടന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ദ് റൈറ്റിങ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന മലയാളം ഹിപ് ഹോപ് ആല്‍ബമാണ് ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’. ഇതിലെ പ്രധാന ഗായകനാണ് വേടന്‍. ‘ദ് വോയ്‌സ് ഓഫ് വോയ്‌സ്ലെസ്’ എന്ന ആല്‍ബത്തിലൂടെയാണ് വേടന്‍ ശ്രദ്ധേയനായത്. വേടന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘വാ’ എന്ന സംഗീത ആല്‍ബവും ശ്രദ്ധേയമായിരുന്നു.