ഈ വൈറസുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം: നടന്‍ ഇര്‍ഷാദിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

എംപി രമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റ് ചെയ്ത നടന്‍ ഇര്‍ഷാദ് അലിക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അതിരൂക്ഷ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈ കോവിഡ് കാലത്ത് അതിനേക്കാള്‍ ഭീകരമായ ചില മനുഷ്യ വയറസ്സുകളുണ്ട്. എത്ര മാസ്‌ക് ധരിച്ചാലും അത്തരക്കാരുടെ വിഷലിപ്തമായ ഒരു വാക്ക് മതി, അശ്ലീലതയുടെ സമൂഹ വ്യാപനമുണ്ടാകുവാന്‍. അത്തരത്തില്‍ ഒരുത്തനാണ് ഇര്‍ഷാദ് അലി. സിനിമ നടന്‍ എന്നതിനേക്കാള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നവന്‍ എന്ന നിലയിലാണ് ഇയാള്‍ക്ക് അറിയപ്പെടുവാന്‍ ആഗ്രഹമെന്ന് തോന്നുന്നു.
സിനിമയിലെ ഡയലോഗിലും, എന്തിനേറെ പറയുന്നു ഒരു ആള്‍ക്കൂട്ട സീനിലോ, സംഘട്ടന സീനിലോ പോലും പൊളിടിക്കല്‍ കറക്ടനസ് വേണമെന്ന് സമൂഹം പറയുന്ന കാലത്താണ്, ഇര്‍ഷാദ് അലി CPIM ന്റെ തണലില്‍ വന്നിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നത്.
ഒരു വനിതാ പാര്‍ലമെന്റ് മെമ്പറിനെ വഴിയില്‍ തടഞ്ഞ് CPIM കാര്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍, അവര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് കാണുമ്പോള്‍ ഇര്‍ഷാദ് അലിക്ക് അത് ഒരു കോമഡി രംഗമാണത്രെ!
ഒരു പാര്‍ലമെന്റ് മെമ്പറിന് അത്തരത്തില്‍ ഒരു അനുഭവം CPIM ല്‍ നിന്ന് ഉണ്ടാകുമോയെന്ന് ഓര്‍ത്ത് നെറ്റിചുളിക്കേണ്ട കാര്യമില്ല. നിയമസഭയ്ക്ക് അകത്ത് CPlM കയ്യേറ്റത്തിന് വിധേയനായ MVR ചരിത്ര തെളിവാണ്. സൈബറിടത്തില്‍ പോലും അവര്‍ എത്ര ക്രൂരമായാണ് അക്രമിക്കുക എന്ന് ഇര്‍ഷാദ് അലിക്ക് അറിയണമെങ്കില്‍, തന്റെ ഈ ‘റേഷ്യല്‍/ ജന്റര്‍ ജോക്ക് ‘ ഏതെങ്കിലും CPIM നേതാവിനെതിരെ ഉപയോഗിക്കു, താങ്കളുടെ പല തലമുറകളുടെ വെര്‍ച്ച്വല്‍ സംഗമം കാണാം!
പിന്നെയും എന്തുകൊണ്ടാണ് ഒരാള്‍ ജീവഭയത്താല്‍ നടുറോഡില്‍ കുത്തിയിരിക്കുന്ന രംഗം കാണുമ്പോള്‍ അയാള്‍ക്ക് ചിരി വരുക? അയാളിലെ മെയില്‍ ഷോവനിസമോ, ഒരു പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയല്ലേയെന്ന് ‘ സവര്‍ണ്ണ ബോധമോ ‘ ആയിരിക്കാം.
എന്തായാലും ഇര്‍ഷാദ് അലിമാരില്‍ നിന്ന് നമുക്ക് സാമൂഹിക അകലം പാലിക്കാം. ഈ വയറസ്സുകളോട് ജാഗ്രത മാത്രം പോരാ, ഭയവും വേണം.