കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എസ്‌ഐപി അക്കാദമിയുടെ സൗജന്യ പഠനം

കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ കോഴ്‌സും സൗജന്യമായി ലഭ്യമാക്കുമെന്ന് രാജ്യത്തെ പ്രമുഖ അബാക്കസ്, ഗ്ലോബലാര്‍ട്ട് ട്രെയ്‌നിങ് അക്കാദമിയായ എസ്‌ഐപി അക്കാദമി പ്രഖ്യാപിച്ചു. അക്കാദമിയിലെ വിദ്യാര്‍ഥികളായ 141 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് രക്ഷിതാക്കളെ നഷ്ടപ്പെട്ടുവെന്നും മൂന്നര മുതല്‍ നാലുവര്‍ഷം വരെ ദൈര്‍ഘ്യം വരുന്ന മുഴുവന്‍ കോഴ്‌സും ഈ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുമെന്നും എസ്ഐപി മാനേജിംഗ് ഡയറക്ടര്‍ ദിനേശ് വിക്ടര്‍ പറഞ്ഞു. ഓഫ് ലൈന്‍ മോഡില്‍ നിന്ന് ഓണ്‍ലൈനിലേക്ക് മാറിയതിലൂടെ കോവിഡ് കാലഘട്ടത്തില്‍ ഒരു ക്ലാസ് പോലും നഷ്ടപ്പെടാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്ലാസുകള്‍ നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം 4000 വനിതാ അധ്യാപകരാണ് എസ്‌ഐപി അബാക്കസ്, ഗ്ലോബലാര്‍ട്ട് എന്നീ രണ്ട് കോഴ്‌സുകള്‍ക്കായി അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2020 മാര്‍ച്ചിന് മുന്‍പ് ഇവരാരും ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകളെടുത്തിട്ടില്ല എന്നതായിരുന്നു ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ അധ്യാപകരും ബിസിനസ് പങ്കാളികളും എസ്‌ഐപി അക്കാദമിയുടെ അവിഭാജ്യ ഘടകമാണ്. അവരില്‍ പലരും 15 വര്‍ഷത്തിലേറെയായി അക്കാദമിയോടൊപ്പമുണ്ട്. അതിനാല്‍തന്നെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ തളരാതെ സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവരെ പ്രാപ്തരാക്കുക എന്നതും പ്രഥമ പരിഗണനാവിഷയമായിരുന്നുവെന്നും ദിനേശ് വിക്ടര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രീതിയിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. ബിസിനസ് പങ്കാളികളുടെയും അധ്യാപകരുടെയും ഊര്‍ജ്ജവും ഉത്സാഹവും കൂടിച്ചേര്‍ന്നപ്പോള്‍ 2 മാസത്തിനുള്ളില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറാന്‍ സാധിച്ചു. ഏകദേശം 5000 സ്ത്രീകളും 850 ഫ്രാഞ്ചൈസികളും 4000 കോഴ്‌സ് ഇന്‍സ്ട്രക്ടര്‍മാരും അടങ്ങുന്ന അടങ്ങുന്ന എസ്‌ഐപി അക്കാദമിയുടെ സംഘം കോവിഡ് കാലഘട്ടത്തില്‍ 75,000ത്തിലധികം കുട്ടികള്‍ക്കുവേണ്ടി രണ്ട് ദശലക്ഷം മണിക്കൂറിലധികം ക്ലാസ് റൂം സെഷനുകള്‍ സംഘടിപ്പിച്ചു. എസ്ഐപി അക്കാദമി അതിന്റെ അന്തര്‍ദ്ദേശീയ അംഗീകാരമുള്ള അബാക്കസ്, ഗ്ലോബലാര്‍ട്ട് പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ മാനസിക ശേഷിയിലും ജീവിത നൈപുണ്യ വികസനത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളില്‍ പലരും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്ര മേഖലകളില്‍ ഉന്നത പഠനം നടത്തുന്നു. ജൂണ്‍ മാസത്തില്‍ മാത്രം കേരളത്തില്‍ നിന്നുള്ള 500ലധികം വിദ്യാര്‍ഥികളാണ് #sipsuperhero എന്ന ഹാഷ്ടാഗില്‍ ഫേസ്ബുക്കില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തത്. മിക്ക വീഡിയോകളിലും വിദ്യാര്‍ഥികള്‍ മറ്റു പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം ഗണിതശാസ്ത്ര പ്രവര്‍ത്തനങ്ങളിലും മികവു കാണിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം 11000ത്തിലധികം വീഡിയോകളാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതെല്ലാം തന്നെ കോവിഡ് കാലത്തും പഠനം മുടക്കാതെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുക എന്ന തീരുമാനത്തിനു പ്രചോദനമായിയെന്നും ദിനേശ് വിക്ടര്‍ പറഞ്ഞു. അധ്യാപകര്‍ക്കു പുറമേ എസ്‌ഐപി എക്കാദമിയുടെ ഫ്രാഞ്ചൈസികളായ നിരവധി വനിതാ സംരംഭകരുമുണ്ട്. സമൂഹത്തിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് സംരംഭകര്‍ക്ക് ജോലിയും വീടും ഒരുമിച്ചു കൊണ്ടുപോകുക എന്നത് വലിയ വെല്ലുവിളിയാണ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് നിരവധി കുടുംബങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന സാമ്പത്തിക അനിശ്ചിതത്വം ഈ വെല്ലുവിളി ഇരട്ടിയാക്കി. പല വീടുകളിലെയും സമ്പാദിക്കുന്ന അംഗങ്ങളായ പുരുഷന്മാരുടെ വരുമാനം കുറയുകയോ ഇല്ലാതാകുകയോ ജോലി തന്നെ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടാതെ കുടംബത്തിന്റെ പ്രധാന വരുമാന സ്രോതസമായി വനിതകളെ നിലനിര്‍ത്താന്‍ എസ്‌ഐപി അക്കാദമിക്കായി എന്നത് വലിയ അഭിമാനമാണെന്നും ദിനേശ് വിക്ടര്‍ പറഞ്ഞു.