കരിയര്‍ നഷ്ടമായതിനെക്കുറിച്ച് ശ്രീശാന്ത്

2013ലെ വാതുവയ്പ്പ് വിവാദത്തില്‍ ക്രിക്കറ്റ് കരിയര്‍ തന്നെ നഷ്ടമായതിനെക്കുറിച്ച് പ്രതികരണവുമായി എസ് ശ്രീശാന്ത്. പത്ത് ലക്ഷത്തിന് വേണ്ടി മാത്രം ഞാനെന്തിനാണ് ഇത് ചെയ്യുന്നതെന്നാണ് ശ്രീശാന്തിന്റെ ചോദ്യം. പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുമായി സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് എറിഞ്ഞത്, സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയുള്ള ഞാനെന്തിന് ഇത്തരത്തില്‍ ചെയ്യണം? ഞാനൊരു പാര്‍ട്ടി നടത്തുന്നത് പോലും രണ്ട് ലക്ഷം രൂപയ്ക്കാണ്. ജീവിത്തില്‍ ഞാനൊരുപാട് പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. അവരുടെയെല്ലാം പ്രാര്‍ത്ഥനയാണ് എന്നെ പുറത്തെത്തിച്ചത്. ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

27 ടെസ്റ്റും 53 ഏകദിനവും 10 ടി20യുമാണ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 169 രാജ്യാന്തര വിക്കറ്റും ശ്രീശാന്തിന്റെ അക്കൗണ്ടിലുണ്ട്. വാതുവയ്പ്പിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിട്ടെങ്കിലും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിസിസിഐക്ക് ഇത് പിന്‍വലിക്കേണ്ടതായി വന്നു.