ഷാരുഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് എന്‍സിബി; ആര്യനു ജാമ്യം ലഭിച്ചേക്കും

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിമരുന്നു കേസില്‍ പിടിയാലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യനെ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനി സന്ദര്‍ശിച്ചു. വ്യാഴാഴ്ചയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ആര്യനില്‍നിന്ന് എല്ലാ വിവരങ്ങളും എന്‍സിബി ശേഖരിച്ചതിനാല്‍ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.

റെയ്ഡിനെത്തുമ്പോള്‍ ഷാരുഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ലഹരിപാര്‍ട്ടിയെക്കുറിച്ച് മാത്രമാണു വിവരം ലഭിച്ചിരുന്നതെന്നും എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രൂയിസില്‍ കയറുമ്പോള്‍ ആര്യന്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. ക്യാബിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടപ്പോഴാണ് തിരിച്ചറിയുന്നത്. ആര്യനൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തില്‍നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നുവെന്നും മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മാത്രമല്ല, ആര്യന്റെ സുഹൃത്തുക്കള്‍ പാര്‍ട്ടിയില്‍ ലഭിക്കുന്ന ലഹരിയെക്കുറിച്ച് ആര്യനോടു വിശദീകരിച്ചിരുന്നു. മുമ്പും ആര്യന്‍ ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ ചാറ്റിലുണ്ടെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. സുഹൃത്തുക്കളില്‍ നിന്നാണ് ആര്യന്‍ സാധാരണയായി ലഹരിമരുന്ന് വാങ്ങിയിരുന്നത്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇടനിലക്കാരില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മറ്റ് ബോളിവുഡ് പ്രമുഖന്മാരുടെ ബന്ധത്തെക്കുറിച്ചുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്‍സിബി അറിയിച്ചു.