ആര്യന്‍ ഖാനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന എന്‍ സി ബിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ഏഴ് പേരും 14 ദിവസത്തെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ തുടരും.

ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് ആഡംബര കപ്പലില്‍ റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരപുത്രനടക്കം പിടിയിലായത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.