കെ- റെയില്‍ പദ്ധതി മറ്റൊരു വെളളാനയാകും; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ നിന്നും നാല് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് എത്തുന്നതിന് സഹായിക്കുന്ന നിര്‍ദ്ദിഷ്ട കെറെയില്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. കെ-റെയില്‍ പദ്ധതി മറ്റൊരു വെളളാനയാകും. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ എക്‌സ്പ്രസ് ഹൈവേ പദ്ധതിയെ എതിര്‍ത്തവരാണ് സിപിഎം. അവ കെറെയില്‍ പദ്ധതി നടപ്പാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇതുകൊണ്ട് റിയല്‍ എസ്‌റ്റേറ്റ് മാഫിയയ്ക്ക് മാത്രമേ ഗുണമുണ്ടാകൂവെന്നും കാട്ടിലപ്പീടികയില്‍ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഈ പദ്ധതി നടപ്പാക്കും മുന്‍പ് ഇവിടെ സമീപത്ത് തന്നെ താമസിക്കുന്ന ഇ.ശ്രീധരന്‍ ഉള്‍പ്പടെ വിദഗ്ദ്ധരോട് ചോദിക്കാമായിരുന്നു. അവരോട് ഉപദേശം തേടാമായിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പരിസ്ഥിതിക്ക് വലിയ ദോഷണാണെന്നും കേരളത്തെ നെടുകെ മുറിക്കുകയും ചെയ്യുന്ന കെ-റെയില്‍ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് എം.കെ മുനീര്‍ നേതൃത്വത്തിലെ സമിതി യുഡിഎഫിന് റിപ്പോര്‍ട്ട് ചെയ്തു.

955.13 ഹെക്ടര്‍ ഭൂമി 11 ജില്ലകളില്‍ നിന്ന് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സ്ഥലത്തെ ഏരിയല്‍ സര്‍വെ മാത്രമാണ് പൂര്‍ത്തിയായത്. 14 ജില്ലകളിലും ഭൂമിയേറ്റെടുക്കലുണ്ടാകും. ഇതിന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറും തഹസീല്‍ദാര്‍ ഓഫീസുകളുമുള്‍പ്പെടെ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.