ബൈ ബൈ ലോക്ക് ഡൗണ്‍ ! ആഘോഷമാക്കി സിഡ്‌നി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്നി ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവന്നു. 106 ദിവസം ഉറങ്ങിക്കിടന്ന നഗരത്തിലെ ‘പുതിയ സ്വാതന്ത്ര്യം’ ജനങ്ങള്‍ ആഘോഷമാക്കുകയാണ്.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ തുറന്ന മദ്യശാലകള്‍ക്കും കടകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കുള്ള യാത്രകളും പുനരാരംഭിച്ചു.5 കി.മീ ചുറ്റളവിലുള്ള യാത്രകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവര്‍ക്ക് ഇപ്പോള്‍ മിക്ക നിയന്ത്രണങ്ങളിലും ഇളവുണ്ട്.

വീണ്ടും തുറന്ന കഫേകളിലും റെസ്റ്റോറന്റുകളിലും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ജിമ്മുകള്‍, ലൈബ്രറികള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ പോകാനും കഴിയും. ബാര്‍ബര്‍മാര്‍ക്കും നെയില്‍ സലൂണുകള്‍ക്കും മുന്നിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. ഹോട്ടലുകളും സജീവമാകുകയാണ്.

സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനത്തോടെ ആരംഭിച്ചു. ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ ആയിരുന്നു ഇത്. 50,000 കേസുകളും 439 മരണങ്ങളും ഇക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തു.