കൊച്ചി: മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി 13ലേക്ക് മാറ്റിവെച്ചു. ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റാന്വേഷണ ചരിത്രത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായ ഉത്രവധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി.
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാൽ നിലവിളിച്ചപ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ -ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാ ശ്രമം(307), കഠിനമായ ദേഹോപദ്രവം (326), വനംവന്യജീവിനിയമം (115) എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഉത്രയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധന ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന എന്നിവയുമുണ്ട്.
പൊലീസിനൊപ്പം സര്‍പ്പശാസ്ത്രജ്ഞരും വിഷയവിദഗ്ധരും അന്വേഷണത്തില്‍ പങ്കാളികളായി. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയത്. കേസില്‍ വിധി പറയുന്നതോടെ മാപ്പുസാക്ഷിയായ സുരേഷ് ജയിന്‍ മോചിതനാകുമെന്നാണ് വിവരം. കൊലപാതകക്കേസിലെ വിധി തന്നെയാണ് പ്രധാനം. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസിലും വിചാരണനടപടികള്‍ പൂര്‍ത്തിയായിട്ടില്ല.